പെരുവ: സ്കൂൾ പരിസരത്ത് വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി. നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. കൂടുതൽ പരിക്കേറ്റ ഒന്നാം വർഷ വിദ്യാർത്ഥിയെ പിറവം ഗവൺമെൻ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരുവ ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഒന്നാംവർഷത്തെയും രണ്ടാംവർഷത്തെയും വിദ്യാർഥികൾ തമ്മിലാണ് ഏറ്റുമുട്ടിയത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ പരീക്ഷ കഴിഞ്ഞ് പുറത്തെത്തിയ വിദ്യാർത്ഥികൾ തമ്മിലാണ് സ്കൂളിനു മുന്നിൽ സംഘട്ടനം നടന്നത്. ഒന്നാംവർഷ ളായ മൂന്നു പേരെ രണ്ടാം വർഷ വിദ്യാർത്ഥികൾ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നുവെന്നു പറയുന്നു.. മുപ്പതോളം പേരുടെ സംഘമാണ് സംഘർഷത്തിൽ പങ്കെടുത്തത്. സ്കൂളിന് മുന്നിൽ നിന്നും ആരംഭിച്ച് ശാന്തോം ആശുപത്രി വരെ സംഘട്ടനം നീണ്ടു. പിടിച്ചു മാറ്റാൻ എത്തിയ നാട്ടുകാർക്കും തല്ലു കിട്ടി . ഇതിനിടയിൽ വ്യാപാരികളും, നാട്ടുകാരും അറിയിച്ചതിനെ തുടർന്ന് പോലീസും അധ്യാപകരും എത്തിയാണ് വിദ്യാർത്ഥികളെ പിടിച്ചു മാറ്റിയത്.
രക്ഷിതാക്കളെവിളിച്ചു വരുത്തിയ ശേഷമാണ് വിദ്യാർത്ഥികളെ പറഞ്ഞയച്ചത്. ക്ലാസുകൾ അവസാനിക്കാറായ ഈ സമയത്ത് കുട്ടികൾ തമ്മിൽ വക്കേറ്റം പതിവാണെന്ന് നാട്ടുകാർ പറയുന്നു. സ്കൂൾ സമയങ്ങളിൽ സ്കൂൾ പരിസരത്തും ജംഗ്ഷനിലും പോലീസ് നിരീക്ഷണം വേണമെന്ന് നാട്ടുകാരും രക്ഷിതാക്കളും വ്യാപാരികളും ആവശ്യപ്പെടുന്നു.
ബുക്കർമാൻ ന്യൂസ്, കുറവിലങ്ങാട്